കീവ്: റഷ്യൻ മിസൈൽ ആക്രമണത്തെ തടുക്കാൻ അടിയന്തരമായി വ്യോമപ്രതിരോധ സംവിധാനം വേണമെന്ന് നാറ്റോ ഉച്ചകോടിയിൽ ആവശ്യപ്പെടാൻ യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി.
തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ സഖ്യകക്ഷികളിൽനിന്ന് അടിയന്തര സഹായം ഉണ്ടാകണമെന്ന് സെലൻസ്കി ആവശ്യപ്പെടുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു തവണ റഷ്യൻ മിസൈലുകൾ യുക്രെയ്നിൽ വൻനാശം വിതയ്ക്കുകയും അന്‍പതിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ആവശ്യമായ പേട്രിയറ്റ് മിസൈലുകൾ വേണമെന്ന ആവശ്യം സെലൻസ്കി ശക്തമാക്കിയിരിക്കുന്നത്.
അങ്കാറയിൽ നടക്കുന്ന ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയേക്കും.
റഷ്യൻ പ്രസിഡന്റ് പുടിനെ സമാധാന ചർച്ചകൾക്കായി സമ്മർദം ചെലുത്താൻ ട്രംപിനോട് ആവശ്യപ്പെടാനുള്ള അവസരംകൂടിയാകുമിത്. തുർക്കിയിൽ നടക്കുന്ന ഉച്ചകോടി അർഥമില്ലാതാകില്ലെന്നു സെലൻസ്കി പറഞ്ഞു.
യുക്രെയ്ന്റെ പരമാധികാരം സംരക്ഷിക്കാനാവശ്യമായ സഹായങ്ങൾ ഉറപ്പാക്കണമെന്ന് അംഗരാജ്യങ്ങളോട് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അഭ്യർഥിച്ചു.